Tuesday, February 26, 2013


പുഴയിലൂടെ കടന്നു പോയ
തീവണ്ടിയുടെ നിഴലില്‍
രണ്ട്‌ മീനുകള്‍ കയറിപ്പറ്റി...

പുഴ കഴിഞ്ഞ്‌ കരയാവുമ്പോള്‍
ശ്വാസം മുട്ടി തുടങ്ങുമെന്ന്‌
പ്രണയം അവരോട്‌ പറഞ്ഞിരുന്നില്ല....

( മുന്‍പെവിടെയോ വായിച്ചത)

Friday, January 6, 2012

നന്ദി

നന്ദി

നന്ദി... പ്രിയസഖീ നന്ദി...
എനിക്കു നീ തന്നതിനെല്ലാം നന്ദി.
ഒന്നും മിണ്ടാതെയരികിലിരുന്നു നീ
തന്നോരു ബന്ധുര നിര്‍വൃതിക്കും
ഞാനറിയാതെയെന്റെ നേര്‍ക്കു നീളും മിഴി-
ക്കോണില് തുളുമ്പിയോരാര്ദ്രതക്കും
പിന്നെയാ ചൊടിതന്നില്‍ വിടര്‍ന്നൊരാ
ചമ്പകപ്പൂവിതള്‍ പുഞ്ചിരിക്കും
കാറ്റിലുലഞ്ഞ മുടിച്ചാര്‍ത്തില്‍ നിന്നെന്റെ
കൈക്കുമ്പിളില്‍ വീണ പൂവുകള്‍ക്കും

ഒന്നും പറയാതെ പോയി നീയെങ്കിലും
ഓര്‍മ്മയില്‍ പെയ്യും സുഗന്ധത്തിനും
ഇത്തിരി നേരമെന്നാകിലും നീയെന്റെ
സ്വപ്നങ്ങളില്‍വന്നു പോവതിന്നും,
എങ്ങുനിന്നോ ഒരു കുഞ്ഞരിപ്രവായ് വ -
ന്നെന്‍ സുഖമാരായും കൊഞ്ചലിനും
നൊന്തെരിയുന്നൊരെന്‍ മണ്‍ചിരാതിന്‍ പ്രാണ -
തന്തുവില്‍ സ്നേഹം ചൊരിവതിന്നും,
നന്ദി! പ്രിയസഖീ നന്ദി! എനിക്ക് നീ
തന്നതിനെല്ലാം... തരാത്തതിനും...

.......................... ഒ.എന്‍.വി.

Saturday, November 7, 2009

ഒരു മഴ നാണിച്ച്

ഇടവഴിയിലേക്കോടിപ്പോയി

മുളംകാടുക‍ള്‍ക്കിടയില്‍ നിന്നും

ഇറങി വന്ന

കാറ്റിന്റെ ചുണ്‍ടില്‍

‍തുടച്ചു കളയാന്‍ മറന്നൊരു

നനവുണ്ടായിരുന്നു....

............
by

anaami

Wednesday, January 21, 2009

മഴ ഉത്സവമാകുന്നത്‌ മഴത്തുള്ളികള്‍ക്കുമാത്രമാണ്‌ !
ഉയിരാവിയായ്‌ പറന്ന് എങ്ങോ പിറന്നെവിടെയോ പൊഴിയുന്നവര്‍
ഉറവകള്‍ തുറപ്പോര്‍, നെഞ്ചിലൊരു കടലുകാക്കുന്നവര്‍
മഴത്തുള്ളികള്‍ അവര്‍ക്കുന്മാദമൂര്‍ച്ഛയാകുന്നൂ മഴ.

വിണ്ണില്‍ കലര്‍ന്നും തമ്മില്‍ വളര്‍ന്നും
പിന്നെ പിളര്‍ന്നും തെളിഞ്ഞും
കാറ്റിന്‍ കൈവഴികളില്‍ ചരിഞ്ഞും
മണ്ണിലേക്കവസാന ശ്വാസമാര്‍ന്നും
മഴത്തുള്ളികള്‍ - അവര്‍ക്കുത്സവമൂര്‍ദ്ധന്യമാകുന്നൂ മഴ.

by
Ajayaghosh P M

Wednesday, May 14, 2008

നീ ഓര്‍ക്കുന്നില്ലേ...?

"നമ്മള്‍ നടന്ന വഴികളില്‍
പടര്‍ന്ന കരിമ്പാറക്കെട്ടുകളില്‍...
അന്ന്..,
നേര്‍ത്ത മഴ കൂട്ടുവന്നത്....!

നീ ഓര്‍ക്കുന്നില്ലേ...?

നിശ്വാസങ്ങള്‍ക്കു
ഏറേ ചൂടുള്ള പകലില്‍,
നമ്മുടെ ജാലകങ്ങള്‍
മലര്‍ക്കെ തുറന്നത്‌..!

ആകാശം തൊട്ടു നിന്ന
പരന്ന നിലത്തു,
പിടഞ്ഞു വീണത്
സ്നേഹത്തിന്‍റെ സ്വരങ്ങള്‍...!

വെളുക്കാന്‍ മടിച്ച
രാത്രിയിലുടനീളം,

മഴ വീഴാ 'ഇട' നിലത്തു
വിറച്ച വിരലുകളുടെ
മേളപ്പെരുക്കങ്ങള്‍...!

കിനിഞ്ഞിറങ്ങുന്ന
വിയര്‍പ്പിന്‍ ചാലുകളില്‍
വരണ്ട ചുണ്ടുകളുടെ
കൂടിചെരലുകള്‍....!

നമ്മള്‍ വരികയില്ലീ -
വഴികളിലെങ്കിലും,
ജന്മങ്ങളില്‍
നാം തീര്‍ക്കും,
നമ്മുടെ വഴികളെയീ -
വാക്ക് വഴുക്കും വനവീഥികളായ്........


(നെറ്റില് കണ്ടത്)